ഇലക്ട്രിക് കാറുകളുടെ നികുതി ഇളവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

Update: 2026-04-02 08:06 GMT

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവുകള്‍ വെട്ടിച്ചുരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇലക്ട്രിക് കാറുകള്‍ക്ക് നിലവിലുണ്ടായിരുന്ന റോഡ് നികുതി ഇളവ് പിന്‍വലിക്കുന്നതിന് ഭേദഗതി ബില്ല് നിയമസഭ പാസാക്കി. ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും.

പരിസ്ഥിതി സൗഹാര്‍ദ ഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെ വിവിധ ഇളവുകളാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. സബ്‌സിഡി, നികുതി രജിസ്‌ട്രേഷന്‍ ഫീസ് ഇളവ് എന്നിവയിലൂടെ ഇവയുടെ ഉപയോഗം വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 2026ലെ കര്‍ണാടക മോട്ടോര്‍ വാഹന നികുതി ഭേദഗതി ബില്ലിലൂടെ ഇലക്ട്രിക് കാറുകളുടെ നികുതി ഘടനയില്‍ വലിയ മാറ്റമാണ് വരുത്തിയത്. പ്രൈവറ്റ് കാറുകള്‍, ജീപ്പുകള്‍, ചെറിയ ബസ്സുകള്‍, ടാക്‌സികള്‍ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് സ്ലാബുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇളവ് പിന്‍വലിച്ചത് പ്രധാനമായും കാറുകള്‍ക്കാണ്, ഇരുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ് തുടരും.

പുതിയ വ്യവസ്ഥപ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് 10 ശതമാനം നികുതി ചുമത്തും. 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ളവയ്ക്ക് 12 ശതമാനവും, 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 14 ശതമാനവും നികുതി ബാധകമാകും. മുന്‍പ് പൂര്‍ണ നികുതി ഇളവോടെ ലഭിച്ചിരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ഇനി നികുതി ബാധകമാകുന്നതിനാല്‍ സംസ്ഥാനത്ത് ഇത്തരം വാഹനങ്ങളുടെ വില ഉയരുമെന്നാണ് വിലയിരുത്തല്‍.

Tags: