കര്‍ണാടകയിലെ മുഖ്യമന്ത്രി പോര്; ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി സോണിയ ഗാന്ധി

Update: 2025-12-07 06:50 GMT

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സുപ്രധാന യോഗം നടത്തി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.

ഒരു ആഴ്ച മുമ്പ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബെംഗളൂരുവിലെത്തി സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അറിയിച്ചു. കൂടാതെ, കഴിഞ്ഞ ബുധനാഴ്ച മംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സിദ്ധരാമയ്യയുമായി ഏകദേശം 15 മിനിറ്റ് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡല്‍ഹിയിലെ ജന്‍പഥ് 10 ലെ സോണിയ ഗാന്ധിയുടെ വസതിയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍, മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ തുടരുന്ന തര്‍ക്കം, പാര്‍ട്ടിയിലും സംസ്ഥാന സര്‍ക്കാരിലും അതിന്റെ സ്വാധീനം, അടുത്തതായി സ്വീകരിക്കേണ്ട നടപടികള്‍, സാധ്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇരുനേതാക്കളെയും സോണിയാ ഗാന്ധി ഡല്‍ഹിയിലേക്കു വിളിപ്പിക്കുമെന്നാണ് വിവരം. ഡിസംബര്‍ 14 അല്ലെങ്കില്‍ 15 തീയതികളില്‍ യോഗം നടക്കുമെന്നാണ് വിവരം.

Tags: