'കര്‍മ്മ ആരെയും വെറുതെ വിടില്ല, പരാതി നല്‍കിയ നടിക്ക് നന്ദി'; രഞ്ജിത്തിനെതിരെ ആദ്യം പരാതി നല്‍കിയ ബംഗാളി നടി

Update: 2026-04-01 06:41 GMT

കൊച്ചി: കര്‍മ്മ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരെ നേരത്തെ പരാതി നല്‍കിയ ബംഗാളി നടി. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ നടിക്ക് നന്ദി പറയുന്നു. തനിക്ക് സംഭവിച്ച ദുരനുഭവം തുറന്നുപറയാന്‍ 15 വര്‍ഷമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തന്റെ കേസ് റദ്ദാക്കി. വേട്ടക്കാരെ ജയിലിലടയ്ക്കുക തന്നെ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2009ല്‍ പാലേരി മാണിക്യം സിനിമയ്ക്കിടെയുണ്ടായ സംഭവം 2024ലാണ് ബംഗാളി നടി വെളിപ്പെടുത്തിയത്. തനിക്ക് ആ കേസില്‍ നീതി ലഭിച്ചില്ലെന്നും താന്‍ പറഞ്ഞിരുന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്തിനെതിരെ മുന്‍പ് ഉയര്‍ന്ന രണ്ട് പ്രധാന കേസുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയും യുവാവ് ഉന്നയിച്ച പീഡന ആരോപണവുമാണ് കോടതി തള്ളിയത്. 2012ല്‍ ബെംഗളൂരുവില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാരോപിച്ച് ഒരു യുവാവും പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് വിശ്വാസ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഈ കേസും റദ്ദാക്കുകയായിരുന്നു.

2009ല്‍ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവമെന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2024ലാണ് ഈ വിഷയത്തില്‍ പരാതി നല്‍കിയത്. ഈ കേസില്‍ പോലിസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ നല്‍കി. എന്നാല്‍ പരാതി നല്‍കാന്‍ ഏറെ വൈകിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ഈ കേസ് റദ്ദാക്കുകയായിരുന്നു.

2012ല്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നു. രഞ്ജിത്തിനെതിരെ എറണാകുളം നോര്‍ത്ത് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നല്‍കിയതില്‍ ഉണ്ടായ 12 വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി 2025 ജൂലൈയില്‍ ഈ കേസ് റദ്ദാക്കുകയായിരുന്നു.

ഈ രണ്ടു കേസിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി രഞ്ജിത്തിനെതിരെ എത്തുന്നത്. ജനുവരി ഒന്‍പതിന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വച്ച് കാരവാനില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിക്രമത്തെ തുടര്‍ന്ന് വലിയ മാനസികാഘാതം നേരിട്ട താന്‍ കൗണ്‍സിലിങിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലിസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ്ജയിലിലേക്ക് മാറ്റി.

സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി. ഒരുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാം. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, തന്നെ തകര്‍ക്കാനുളള ശ്രമമെന്നും കള്ളക്കേസെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.