പ്രതീകാത്മകമാണെങ്കിലും ആയുധ പ്രദർശനം അനുവദിക്കില്ല; കനവാർ യാത്രികർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി, റിപോർട്ട്
ലഖ്നോ: കൻവാർ യാത്രാ റൂട്ടുകളിൽ ആയുധപ്രദർശനം അനുവദിക്കില്ലെന്ന് ഒരു മുതിർന്ന യുപി പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപോർട്ട്. പ്രതീകാത്മമായി ത്രിശൂലങ്ങളും ഹോക്കി സ്റ്റിക്കുകളും കയ്യിൽ കരുതുന്നതിനാണ് വിലക്ക്.
ശബ്ദമലിനീകരണം തടയുന്നതിനായി, യാത്രയുടെ വഴികളിൽ സൈലൻസറുകളില്ലാത്ത ബൈക്കുകൾ ഉപയോഗിക്കുന്നതും ഭരണകൂടം നിരോധിച്ചിട്ടുണ്ട്.
കൻവാർ യാത്രാ വഴികളിൽ നശീകരണ പ്രവർത്തനങ്ങളും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം ."ഇത് നിരോധിച്ചുകൊണ്ട് സർക്കാർ വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഞങ്ങൾ ഇവ കർശനമായി നടപ്പിലാക്കുന്നുണ്ട്, നിയമലംഘകർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ട്," മീററ്റ് സോൺ എഡിജി ഭാനു ഭാസ്‌കർ പറഞ്ഞു.
അതേസമയം, കൻവാർ യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തെത്തുടർന്ന് കാൺപൂരിൽ ഒരു ഹോം ഗാർഡ്, ഒരു സെക്യൂരിറ്റി ഗാർഡ്, ഒരു വിദ്യാർഥി വളണ്ടിയർ എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായി. ചില റിപോർട്ടുകൾ പ്രകാരം കൻവാരിയകളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും റിപോർട്ടുകളുണ്ട്.