കണ്ണൂര്‍ വിസി പുനര്‍നിയമനം: ശമ്പളമായി ഗോപിനാഥ് രവീന്ദ്രന് ലഭിച്ചത് 60 ലക്ഷം രൂപ; കേസ് നടത്തിപ്പിന് ചെലവാക്കിയത് 33 ലക്ഷം

Update: 2024-01-16 09:22 GMT

എറണാകുളം: സുപ്രീംകോടതി വിധി പ്രകാരം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് പുറത്തായ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ 2 വര്‍ഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ലക്ഷം രൂപ. പുനര്‍നിയമനം നേടിയത് മുതല്‍ സുപ്രീം കോടതി പുറത്താക്കിയത് വരെയാണ് ശമ്പളയിനത്തില്‍ ഈ തുക ലഭിച്ചത്. പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കേസ് നടത്തിപ്പിനായി 33 ലക്ഷം രൂപയും സര്‍വകലാശാല ഗോപിനാഥ് രവീന്ദ്രന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. 2021 നവംബര്‍ 24നായിരുന്നു കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 ഒക്ടോബര്‍ 31ന് വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി ഇദ്ദേഹത്തെ പുറത്താക്കി. 23 മാസത്തെ സര്‍വ്വീസ് കാലയളവില്‍ അവസാനത്തെ ഒരു മാസത്തെ ശമ്പളമൊഴികെ 59.7 ലക്ഷം രൂപയാണ് ശമ്പളയിനത്തില്‍ ഗോപിനാഥ് രവീന്ദ്രന്‍ കൈപ്പറ്റിയത്. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പുനര്‍നിയമന കാലഘട്ടത്തില്‍ വാങ്ങിയ ശമ്പളം തിരികെ വാങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News