ഗസയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍

Update: 2025-07-25 10:11 GMT

ഗസ: ഗസയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്താ ഏജന്‍സികള്‍. ഏജന്‍സ് ഫ്രാന്‍സ്-പ്രസ്സ് (എഎഫ്പി), അസോസിയേറ്റഡ് പ്രസ് (എപി), റോയിട്ടേഴ്സ്, ബിബിസി എന്നീ വാര്‍ത്താ ഏജന്‍സികളാണ് അൗ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്.

'ഗസയിലെ ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ പട്ടിണിയിലാണ്. യുദ്ധമേഖലകളില്‍ അവര്‍ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും സഹിക്കുന്നു.അവരുടെ കുടുംബത്തെ സംരക്ഷിക്കാനും അവര്‍ക്ക് സാധിക്കുന്നില്ല.മാധ്യമപ്രവര്‍ത്തകരെ ഗസയിലേക്കു പുറത്തുപോകാനും അകത്തേക്കു പ്രവേശിക്കാനും അനുവദിക്കണമെന്ന് ഞങ്ങള്‍ വീണ്ടും ഇസ്രായേല്‍ അധികാരികളോട് അഭ്യര്‍ഥിക്കുന്നു. മതിയായ ഭക്ഷണസാധനങ്ങള്‍ അവിടത്തെ ജനങ്ങളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്,' വാര്‍ത്താ ഏജന്‍സികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ ഗസയില്‍,110-ലധികം പേര്‍ പട്ടിണി കിടന്ന് മരിച്ചതായി റിപോര്‍ട്ടുണ്ട്. അതില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്. പല അന്താരാഷ്ട്ര ഏജന്‍സികളും പറയുന്നത്, ഇസ്രായേലിന്റെ വംശഹത്യാ പദ്ധതിയുടെ ഭാഗമാണ് ഇത് എന്നാണ്. യുദ്ധായുധമായി ക്ഷാമം ഉപയോഗിക്കുകയാണ് ഇസ്രായേല്‍.

ഈ സ്ഥിതി തുടര്‍ന്നാല്‍, അടുത്ത പതിനൊന്നുമാസത്തിനുള്ളില്‍ അഞ്ചുവയസ്സിന് താഴെയുള്ള ഏകദേശം 71,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കേണ്ടിവരുമെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Tags: