ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ്

Update: 2026-02-24 16:28 GMT


തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

1947 നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. അതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിക്കും. വില്ലേജ് ഓഫിസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.