ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം പുനരാരംഭിക്കുന്നതിനൊരുങ്ങി ജപ്പാന്‍; പ്ലാന്റ് ആരംഭിക്കുന്നത് ഫുക്കുഷിമ ദുരന്തത്തിന് 14 വര്‍ഷങ്ങള്‍ക്കുശേഷം

Update: 2025-11-23 06:23 GMT

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമായ കാശിവാസാക്കി-കരിവ പ്ലാന്റ് പുനരാരംഭിക്കുന്നതിനുള്ള നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കി ജപ്പാന്‍. 2011ലെ ഫുക്കുഷിമ ഡൈച്ചി ആണവ ദുരന്തത്തിന് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജപ്പാന്റെ ഈ ചുവടുവയ്പ്പ്. കാശിവാസാക്കി-കരിവ ആണവ നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്കോ)യാണ് ഈ ചുവടുവയ്പ്പിന് നേതൃത്വം നല്‍കുന്നത്.

ഫുക്കുഷിമ ദുരന്തത്തിന് ഉത്തരവാദികളായ കമ്പനിയെ സംബന്ധിച്ചിടത്തോളം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരു പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. നീഗറ്റ ഗവര്‍ണര്‍ ഹിഡെയോ ഹനസുമി പ്ലാന്റ് പുനരാരംഭിക്കുന്നതിന് അംഗീകാരം നല്‍കാന്‍ തയ്യാറായി. പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. പേരുകേട്ട ദേശീയ ആണവ നിയന്ത്രണ ഏജന്‍സിയുടെ അന്തിമ അനുമതിയാണ് പദ്ധതിക്ക് ലഭിക്കാനുള്ളത്.


ഫോട്ടോ:ഫുക്കുഷിമ ദുരന്തം

ഫുക്കുഷിമ ദുരന്തത്തിന് ശേഷം അവതരിപ്പിച്ച കര്‍ശനമായ സുരക്ഷാ നിയമങ്ങള്‍ പാലിച്ച് രാജ്യത്തുടനീളമുള്ള പതിനാല് റിയാക്ടറുകള്‍ ഇതിനകം ഓണ്‍ലൈനില്‍ തിരികെ കൊണ്ടുവന്നിട്ടുണ്ട്. കാശിവാസാക്കി-കരിവ പ്ലാന്റില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 15 മീറ്റര്‍ ഉയരമുള്ള സുനാമി ഭിത്തി , പുതിയ ബാക്കപ്പ് പവര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കല്‍ എന്നീ നവീകരണങ്ങളും ടെപ്കോ നടത്തിയിട്ടുണ്ട്.

ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, 2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കുന്നതിനും വേണ്ടിയാണ് ജപ്പാന്‍ വീണ്ടും ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നത്. വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യകതകളുടെ പശ്ചാത്തലത്തില്‍, ആണവോര്‍ജ്ജത്തിന്റെ തിരിച്ചുവരവ് അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2040 ആകുമ്പോഴേക്കും ആണവോര്‍ജ്ജത്തിന്റെ വിഹിതം ഏകദേശം 20 ശതമാനമായി ഉയര്‍ത്താനും പുനരുപയോഗ ഊര്‍ജ്ജം വികസിപ്പിക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി.

Tags: