നിപയെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍

ആദ്യ വാക്‌സിന്‍ പരീക്ഷണം ഏപ്രിലില്‍ ആരംഭിക്കും

Update: 2026-02-04 14:56 GMT

ടോക്യോ: നിപ വൈറസിനെതിരേ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ ബെല്‍ജിയത്തില്‍ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിന് തുടക്കമിടുമെന്ന് ജപ്പാന്‍ ആസ്ഥാനമായുള്ള നിക്കെയ് ഏഷ്യ മാഗസിന്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സുള്ള വാക്‌സിനോ പ്രത്യേക ചികില്‍സയോ ലഭ്യമല്ല. ജനുവരിയില്‍ പശ്ചിമബംഗാളില്‍ രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാനില്‍ നിന്നുള്ള വാക്‌സീന്‍ പരീക്ഷണ വാര്‍ത്ത പുറത്തുവരുന്നത്.

നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നാണ് വിവരം. മനുഷ്യരില്‍ വാക്‌സിന്‍ പ്രവേശിക്കുമ്പോള്‍ നിപാ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് യഥാര്‍ഥ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

നേരത്തേ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ 60പേരെയാണ് ഉള്‍പ്പെടുത്തുക. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള ഈ വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ്. ജപ്പാനെ കൂടാതെ നിപയ്‌ക്കെതിരേ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍.

മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കു പടരുന്ന രോഗമായ നിപ കേരളത്തില്‍ മനുഷ്യരില്‍ ആദ്യമായി സ്ഥിരീകരിച്ചത് 2018ല്‍ കോഴിക്കോട് പേരാമ്പ്രയിലാണ്. ഇതുവരെ 21 പേരാണ് നിപ ബാധിച്ച് കേരളത്തില്‍ മരണപ്പെട്ടത്. തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് എന്നിവയില്‍നിന്ന് റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ വഴിയാണ് നിപ വൈറസിനെ തിരിച്ചറിയുന്നത്. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം. മരണ സാധ്യത കൂടുതലുള്ള വൈറസായതിനാല്‍ നിപയെ അതീവ ജാഗ്രതയോടെ വേണം നേരിടാന്‍.

Tags: