'ജനനായകന്‍' വിവാദം; സിനിമ ഒരാളുടെ മാത്രം അധ്വാനമല്ല, കലയുടെ സ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ പാടില്ല'; കമല്‍ഹാസന്‍

Update: 2026-01-10 11:42 GMT

ചെന്നൈ: വിജയിയുടെ അവസാന ചിത്രമായ 'ജനനായകന്‍' സെന്‍സര്‍ഷിപ്പ് നടപടികളില്‍ കുടുങ്ങി റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ സെന്‍സര്‍ നടപടികളില്‍ മാറ്റത്തിനു വേണ്ടി ശബ്ദമുയര്‍ത്തി നടനും രാജ്യസഭാ എംപിയുമായ കമല്‍ഹാസന്‍. ജനനായകന്‍ റിലീസ് വൈകുകയും പരാശക്തിക്ക് സെന്‍സര്‍ ബോര്‍ഡ് ഒട്ടേറെ കട്ടുകള്‍ നിര്‍ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സെന്‍സര്‍ നടപടികളില്‍ തത്വാധിഷ്ഠിതമായ പുനര്‍വിചിന്തനം വേണമെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമയെ സിനിമയായി കാണണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സെന്‍സര്‍ ബോര്‍ഡിനെ ആയുധമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍സര്‍ ബോര്‍ഡ് അനുമതിക്ക് സമയപരിധിയും സുതാര്യമായ വിലയിരുത്തലും ലിഖിതമായ വിശദീകരണവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ കേവലം ഒരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലമല്ല. തമിഴ്നാട്ടിലെയും രാജ്യത്തേയും സിനിമാ പ്രേമികള്‍ സുതാര്യതയും ബഹുമാനവും അര്‍ഹിക്കുന്നു. ചലച്ചിത്രമേഖല ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരമാണിത്. മാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുമായി ക്രിയാത്മക ചര്‍ച്ചകള്‍ക്ക് തുടക്കമിടണമെന്നും കമല്‍ഹാസന്‍ ആഹ്വാനംചെയ്തു.

Tags: