യെലഹങ്കയിലെ ഇരകളെ കര്‍ണാടക സര്‍ക്കാര്‍ പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം, വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണ്?; ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2026-03-31 13:50 GMT

തിരുവനന്തപുരം: യെലഹങ്കയിലെ പാവങ്ങളുടെ വീടുകള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുള്‍ഡോസര്‍ രാജിനിരയായവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കു കീഴെ അന്തിയുറങ്ങാന്‍ തുടങ്ങിയിട്ടും 101 ദിവസമാകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജ്, വയനാട് പുനരധിവാസ ഫണ്ട് എന്നിവ സംബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍.

യെലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്തു തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ടാണ് നിങ്ങള്‍ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങള്‍ മറച്ചുവെക്കുന്നത്? എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

യലഹങ്കയിലെ പാവങ്ങളുടെ വീടുകള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുള്‍ഡോസര്‍ രാജിനിരയായവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കു കീഴെ അന്തിയുറങ്ങാന്‍ തുടങ്ങിയിട്ടും 101 ദിവസം.

യലഹങ്കയിലെ ഇരകള്‍ക്ക് ജനുവരി ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീടു നല്‍കുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം.

വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോണ്‍ഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം.

നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തില്‍ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം. അവരോട് ആവര്‍ത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്തു തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ടാണ് നിങ്ങള്‍ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങള്‍ മറച്ചുവെക്കുന്നത്?

Tags: