ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് പ്രവേശനം നിഷേധിച്ച് ഇറ്റാലിയന്‍ തുറമുഖം

Update: 2025-09-19 07:34 GMT

റോം: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന രണ്ടുട്രക്കുകള്‍ക്ക് ഇറ്റലിയിലെ അഡ്രിയാറ്റിക് തുറമുഖമായ റാവെന്ന പ്രവേശനം നിഷേധിച്ചു. ഗസയ്ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിനെതിരെ ഇറ്റാലിയന്‍ തുറമുഖ് തൊഴിലാളികളും മറ്റ് തൊഴിലാളി ഗ്രൂപ്പുകളും പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.

ഇസ്രായേല്‍ തുറമുഖമായ ഹൈഫയിലേക്കുള്ള യാത്രാമധ്യേ സ്‌ഫോടകവസ്തുക്കള്‍ വഹിച്ച ലോറികള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന തന്റെയും പ്രാദേശിക സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥന തുറമുഖ അതോറിറ്റി അംഗീകരിച്ചതായി റാവെന്നയിലെ മധ്യ-ഇടതുപക്ഷ മേയര്‍ അലസ്സാന്‍ഡ്രോ ബരാട്ടോണി പറഞ്ഞു.

'ഇസ്രയേലിനുള്ള ആയുധ വില്‍പ്പന തടഞ്ഞതായി ഇറ്റാലിയന്‍ ഭരണകൂടം പറയുന്നു, എന്നാല്‍ ഉദ്യോഗസ്ഥതലത്തിലെ പഴുതുകള്‍ കാരണം അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലൂടെ കടന്നുപോകാന്‍ കഴിയുമെന്നത് അംഗീകരിക്കാനാവില്ല,' ബരാട്ടോണി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'ഇസ്രയേലുമായുള്ള എല്ലാ വാണിജ്യ, സൈനിക സഹകരണ കരാറുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും, മാനുഷിക ഉപരോധം പിന്‍വലിക്കാനും, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനും' പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്ന് ഇറ്റലിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ സംഘടനയായ സിജിഐഎല്‍ പറഞ്ഞു.ഫ്രാന്‍സ്, സ്വീഡന്‍, ഗ്രീസ് തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഡോക്ക് തൊഴിലാളികള്‍ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടയുന്നതിന് സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags: