ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം: ബെഞ്ചമിന്‍ നെതന്യാഹു

Update: 2025-05-02 05:59 GMT
ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം: ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പരാമര്‍ശം.

'ഈ യുദ്ധത്തില്‍ നമുക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. നമ്മുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.അത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്.എന്നാല്‍ യുദ്ധത്തിന് ഒരു പരമോന്നത ലക്ഷ്യമുണ്ട്, പരമോന്നത ലക്ഷ്യം നമ്മുടെ ശത്രുക്കളുടെ മേലുള്ള വിജയമാണ്,' നെതന്യാഹു പറഞ്ഞു.

അതേസമയം, ഗസയിലെ വ്യോമ, കര ആക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി നെതന്യാഹു വെള്ളിയാഴ്ച മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി ഒരു പ്രത്യേക യോഗം വിളിക്കുമെന്ന് ഇസ്രായേലിന്റെ ആര്‍മി റേഡിയോ റിപോര്‍ട്ട് ചെയ്തു.

ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും അവസാനമായി കൈമാറ്റം ചെയ്തത്. ഏകദേശം രണ്ട് മാസത്തിന് ശേഷം മാര്‍ച്ചില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുകയും ഫലസ്തീനില്‍ ആക്രമണം പുനരാരംഭിക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ടത് 52,418ലധികം പേരാണ്. 118,091 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News