ലബ്‌നാന്‍: തെക്കന്‍ ലബ്‌നാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ വൈദികന്‍ കൊല്ലപ്പെട്ടു. ഇടവക വികാരിയായ ഫാദര്‍ പിയറി അല്‍-റാഹിയാണ് കൊല്ലപ്പെട്ടത്. ഖ്‌ലായ ഗ്രാമത്തില്‍ ഇസ്രായേല്‍ ടാങ്ക് ഷെല്ലാക്രമണം നടന്നപ്പോള്‍ പരിക്കേറ്റ ഒരു ഇടവകാംഗത്തെ സഹായിക്കാനായി ഓടിയെത്തിയതായിരുന്നു ഫാദര്‍ പിയറി. മുറിവേറ്റയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ബോംബ് സ്‌ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്.
യുദ്ധം രൂക്ഷമായതോടെ ഗ്രാമവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സൈന്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തന്റെ ജനങ്ങളെ തനിച്ചാക്കി പോകാന്‍ ഫാദര്‍ പിയറി തയ്യാറായിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍.
സംഭവത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി. യുദ്ധം സാധാരണക്കാരുടെ ജീവിതത്തെയും ആരാധനാലയങ്ങളെയും ബാധിക്കുന്നതില്‍ മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. ഫാദര്‍ പിയറിയുടെ മരണം 'വേദനയുണ്ടാക്കുന്ന വലിയൊരു നഷ്ടം' എന്നാണ് ലിയോ പതിനാലാമന്‍ പാപ്പ വിശേഷിപ്പിച്ചത്.
സമാധാനത്തിന്റെ വക്താവായി നിലകൊള്ളുകയും പാവപ്പെട്ടവരോടും മുറിവേറ്റവരോടും കരുണ കാണിക്കുകയും ചെയ്ത ഒരു പുരോഹിതന്റെ ജീവന്‍ നഷ്ടപ്പെട്ടത് സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനം പുനസ്ഥാപിക്കാനും നിരപരാധികളെ സംരക്ഷിക്കാനും ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു.
