കെയ്‌റോ: ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ പദ്ധതിയില്‍ വിവിധകക്ഷികള്‍ ഈജിപ്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ധാരണ. സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അറിയിച്ചു. ''എല്ലാ തടവുകാരും മോചിപ്പിക്കപ്പെടും. സമാധാനത്തിന്റെ ഭാഗമായി ഇസ്രായേലി സൈന്യം മുന്‍ധാരണ പ്രകാരമുള്ള പ്രദേശത്തേക്ക് മാറും.''-ട്രംപ് അറിയിച്ചു. കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം വിളിക്കുമെന്ന്് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ജാമ്യക്കാരായ രാജ്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗസയിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും തടവുകാരെ കണ്ടെത്താന്‍ സമയമെടുത്തേക്കാമെന്ന് ഹമാസ് ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തടവുകാരെ വിട്ടയച്ചു തുടങ്ങാം.
കരാറിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന 20 തടവുകാരെ ഹമാസ് കൈമാറും. പകരമായി 2,000 ഫലസ്തീനി ബന്ദികളെ ഇസ്രായേല്‍ വിട്ടയക്കും. ഇസ്രായേലി സൈന്യം തട്ടിക്കൊണ്ടുപോയി ജീവപര്യന്തം തടവിന് ശിക്ഷിച്ച 250 ഫലസ്തീനികളും ഗസയില്‍ വംശഹത്യ നടത്തുന്നതിനിടെ തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും അടക്കമുള്ള 1700 പേരെയും സയണിസ്റ്റുകള്‍ മോചിപ്പിക്കും. ഒരു ഇസ്രായേലി തടവുകാരന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിട്ടയച്ചാല്‍, 15 ഫലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേല്‍ മോചിപ്പിക്കും.