'ശബരിമലയില്‍ ഇനി സ്വര്‍ണം വല്ലതും ബാക്കിയുണ്ടോ?'; പരിഹാസവുമായി സുപ്രിംകോടതി

Update: 2026-02-24 08:26 GMT

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി സ്വര്‍ണം വല്ലതും ബാക്കിയുണ്ടോയെന്ന് സുപ്രിംകോടതി. അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ജാമ്യ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാര്‍ച്ച് ഒന്‍പതിലേക്കു മാറ്റി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോഗ്യകാര്യങ്ങള്‍ പരിഗണിച്ചാണ് എസ് ജയശ്രീക്ക് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതികള്‍ക്കും യാതൊരു ഇളവും നല്‍കില്ലെന്നും കോടതി സൂചന നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പരാതിക്കാരന്‍ പറഞ്ഞു.

ശബരിമലയില്‍ ഇനി സ്വര്‍ണം വല്ലതും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ചോദിച്ചത്. കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു. സ്വര്‍ണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവുമില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സ്വര്‍ണം പൂശുകമാത്രമാണ് തന്റെ ജോലി. മംഗള്‍യാനിലും ചന്ദ്രയാനിലുമൊക്കെ സ്വര്‍ണം പൂശി നല്‍കിയിട്ടുണ്ട്. സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പങ്കജ് ഭണ്ഡാരി. റെപ്യൂട്ടഡായ കമ്പനിയുടെ നടത്തിപ്പുകാരനാണ് താനെന്നും ഭണ്ഡാരി പറഞ്ഞു. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച കേസ് പരഗണിക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രിംകോടതി അറിയിക്കുകയായിരുന്നു.

Tags: