ശബരിമല സ്വര്‍ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തോ? അന്വേഷണം വേണമെന്ന് കോടതി

Update: 2025-11-05 11:24 GMT

കൊച്ചി: ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യം വച്ചത് രാജ്യാന്തര വിഗ്രഹക്കടത്തെന്ന് സംശയം. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകര്‍പ്പ് ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ക്ക് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.

കീഴ്ശാന്തിമാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളിയുടെ അളവെടുക്കാന്‍ നന്ദന്‍ ആശാരിയെ നിയോഗിച്ചെന്നും നട തുറന്നിരുന്ന സമയത്താണ് സ്വര്‍ണ്ണപ്പാളി ഇളക്കി മാറ്റി അളവെടുത്തതെന്നും കോടതി കണ്ടെത്തി. ചെന്നൈയില്‍ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് നല്‍കിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോര്‍ഡ് അധികൃതര്‍ ബോധപൂര്‍വ്വം ലംഘിച്ചുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags: