ട്രാഫിക് പിഴത്തുകയില്‍ ക്രമക്കേട്; വനിതാ സിവില്‍ പോലിസ് ഓഫിസര്‍ അറസ്റ്റില്‍

കൃത്രിമം കാണിച്ച് ശാന്തി കൃഷ്ണന്‍ 20 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്

Update: 2025-08-27 05:40 GMT

കൊച്ചി: ട്രാഫിക് പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്‌പെന്‍ഷനിലായ വനിതാ സിവില്‍ പോലിസ് ഓഫീസര്‍ അറസ്റ്റില്‍. ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുക തട്ടിയതിനാണ് ശാന്തി കൃഷ്ണന്‍ അറസ്റ്റിലായത്. തിങ്കളാഴ്ച്ച രാത്രിയാണ് കിടങ്ങൂരിലെ ബന്ധുവീട്ടില്‍ നിന്ന് ശാന്തി കൃഷ്ണനെ പോലിസ് പിടികൂടിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ശാന്തി കൃഷ്ണന്‍ തയ്യാറായില്ല.

വ്യാജരേഖയുണ്ടാക്കി പണം തട്ടല്‍, വഞ്ചന, അഴിമതി നിരോധന നിയമം, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് വനിതാ പോലിസിനുമേല്‍ ചുമത്തിയിരിക്കുന്നത്. വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യാന്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലിസ് അറിയിച്ചു.

2018 മുതല്‍ 2022 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പോലിസ് പിരിച്ചെടുത്ത തുകയില്‍ കൃത്രിമം കാണിച്ച് ശാന്തി കൃഷ്ണന്‍ 20 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ബാങ്കില്‍ നിക്ഷേപിക്കേണ്ട തുക നല്‍കാതെ രസീതുകളും വൗച്ചറുകളും മായ്ച്ചും തിരുത്തിയുമാണ് തട്ടിപ്പ് നടത്തിയത്. പരമാവധി 35,000 രൂപ ശമ്പളം കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരുലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ മാസംതോറും വിവിധ ചിട്ടി കമ്പനികളിലും ബാങ്കുകളിലും അടച്ചിരുന്നതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Tags: