ഭീഷണി മുഴക്കുന്നവരുമായി ഇറാന്‍ ചര്‍ച്ചയ്ക്ക് നില്‍ക്കില്ല; ആയത്തുല്ല അലി ഖാംനഈ

Update: 2025-03-09 01:42 GMT

തെഹ്‌റാന്‍: ഭീഷണിമുഴക്കി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുന്നവരുമായി സംസാരിക്കാന്‍ ഇറാന്‍ തയ്യാറാവില്ലെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സ്വന്തം താല്‍പര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാണ് ഈ ഭീഷണി. അവരുടെ താല്‍പര്യങ്ങള്‍ അംഗീകരിക്കാന്‍ ഇറാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവകരാറില്‍ ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആയത്തുല്ല അലി ഖാംനഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആണവശേഷി ഇല്ലാതാക്കുക മാത്രമല്ല അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രതിരോധ ശേഷി, നയതന്ത്ര ശേഷി എന്നിവ ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. പൊതുജനാഭിപ്രായം ഇറാന് എതിരാകാനാണ് അവര്‍ ചര്‍ച്ച എന്നൊക്കെ പറയുന്നത്. അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും ഇറാന്‍ തയ്യാറായില്ല എന്ന് വരുത്തിതീര്‍ക്കാനാണ് ഇത്.

പാശ്ചാത്യ നാഗരികതയുടെ തത്വങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ നമുക്ക് പിന്തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണം, രാഷ്ട്രങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കല്‍, കൂട്ടക്കൊലകള്‍, മനുഷ്യാവകാശങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍, വിവിധ വിഷയങ്ങളിലെ ഇരട്ടത്താപ്പ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ നാഗരികതയ്ക്ക് അപമാനം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.