ഇസ്രായേലിനെതിരേ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം നടത്തി ഇറാന്‍

Update: 2026-03-11 10:09 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ 12-ാം ദിവസമാണ് ഇന്ന്. ഇസ്രായേലിനെതിരേ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം ഇറാന്‍ നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപോര്‍ട്ടുകള്‍.

അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ഇറാന്‍ ലക്ഷ്യമിട്ടേക്കാമെന്ന് ഒരു ഇറാനിയന്‍ മാധ്യമ റിപോര്‍ട്ട് പ്രസ്താവിച്ചു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഐബിഎം, ഒറാക്കിള്‍ തുടങ്ങിയ കമ്പനികള്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇസ്രായേല്‍, ദുബയ്, അബുദാബി എന്നിവിടങ്ങളിലെ ഈ കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്. അതേസമയം, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് വോട്ടെടുപ്പ് നടത്തും.

Tags: