കിടപ്പുരോ​ഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത് ഭർത്താവെന്ന് മരിച്ചയാളുടെ സഹോദരി

Update: 2024-05-06 06:41 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ നെടുമ്പാളില്‍ വീടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ 45 വയസുള്ള, കിടപ്പുരോഗിയായ സന്തോഷ് ആണ് മരിച്ചത്. തന്റെ ഭര്‍ത്താവാണ് കൊല ചെയ്തതെന്ന് സന്തോഷിന്റെ സഹോദരി ഷീബ പോലിസിന് മൊഴി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ റിക്ഷ തൊഴിലാളിയായ സന്തോഷ് ഏറെ നാളായി തളര്‍ന്ന് കിടപ്പായിരുന്നു.

സന്തോഷിന്റെ വീട്ടിലാണ് സഹോദരി ഷീബയും ഭര്‍ത്താവ് സെബാസ്റ്റ്യനും കഴിഞ്ഞിരുന്നത്. ഇവരാണ് സന്തോഷിന്റെ മരണവിവരം നാട്ടുകാരെ അറിയിച്ചത്. മൃതദേഹം തറയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലിസില്‍ അറിയിക്കാനൊരുങ്ങിയപ്പോള്‍ ഷീബയും ഭര്‍ത്താവും അത് വിലക്കാന്‍ ശ്രമിച്ചു. പിന്നാലെ സെബാസ്റ്റ്യന്‍ വിഷം കഴിക്കുകയും സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് പോലിസ് ഷീബയെ തനിച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യന്‍ ചങ്ങല കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വന്നശേഷം തുടര്‍ നടപടികള്‍ കൈക്കാെള്ളുമെന്ന് പുതുക്കാട് പോലിസ് അറിയിച്ചു

Tags:    

Similar News