ഇന്‍ഡോര്‍ മലിനജല ദുരന്തം; നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

മരണം പത്തായി

Update: 2026-01-02 12:49 GMT

ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അധികൃതര്‍ക്കെതിരേയാണ് നടപടി. ഇന്‍ഡോര്‍ അഡിഷണല്‍ കമ്മീഷണര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റാനാണ് നിര്‍ദേശം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചു.

ഇന്‍ഡോറില്‍ മലിന ജലം കുടിവെള്ളത്തില്‍ കലര്‍ന്ന സംഭവത്തില്‍ മരണം പത്തായി. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയില്‍ കണ്ടെത്തി. കുടിവെള്ളത്തില്‍ മലിനമായിരുന്നുവെന്ന് ലാബ് പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. 120 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 1,400ലധികം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.