വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്ക് കേന്ദ്രം അംഗീകാരം നല്‍കില്ലെന്ന് സൂചന
ഡല്‍ഹി: ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണമുണ്ടായാല്‍, മൃഗത്തെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയേക്കുമെന്ന് സൂചന.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് കേരളം കൊണ്ടുവന്ന ബില്ല്. വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റാല്‍, കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ റിപോര്‍ട്ട് നല്‍കിയാല്‍ ആ മൃഗത്തെ കൊല്ലാന്‍ അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഏറ്റവും നിര്‍ണായകമായ വ്യവസ്ഥ. കൂടാതെ, പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ അവയുടെ ജനനനിയന്ത്രണം, നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഒക്ടോബറിലാണ് കേരള നിയമസഭ ബില്ല് പാസാക്കിയത്. നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്ല്.
സംസ്ഥാനം കൊണ്ടുവന്ന ഈ നിയമനിര്‍മ്മാണം ഭരണഘടനാവിരുദ്ധമാണ് എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഭരണഘടനയുടെ സമവര്‍ത്തിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയമാണ് വന്യജീവി സംരക്ഷണം. കേന്ദ്ര നിയമം നിലനില്‍ക്കുന്നിടത്ത്, അതിന് വിരുദ്ധമായൊരു സംസ്ഥാന നിയമത്തിന് സാധുതയില്ലന്നാണ് വിലയിരുത്തല്‍.