ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ ടാങ്കര്‍ 'ഗ്രീന്‍ ആശ'

Update: 2026-04-05 10:38 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യന്‍ പതാകയേന്തിയ 'ഗ്രീന്‍ ആശ'. ആഗോള ഇന്ധന ഗതാഗതത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് കപ്പലിന്റെ യാത്ര ശ്രദ്ധേയമായത്.

സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് കടന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ ടാങ്കറാണിത്. എല്‍പിജി ചരക്കുമായി സഞ്ചരിക്കുന്ന കപ്പലാണെന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഇറാന്‍ കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇതോടെ ആഗോള ഊര്‍ജ വിപണിയില്‍ ആശങ്ക ഉയര്‍ന്നു. പ്രതിസന്ധിക്കിടയിലും ഹോര്‍മുസ് വഴി ഇന്ത്യന്‍ കപ്പലുകളുടെ സഞ്ചാരം തുടരുകയാണ്. ഗ്രീന്‍ ആശയ്ക്ക് മുന്‍പ് എട്ട് ഇന്ത്യന്‍ കപ്പലുകള്‍ ഇതിനകം കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍എം എന്നീ കപ്പലുകള്‍ ഏകദേശം 94,000 ടണ്‍ എല്‍പിജിയുമായി സംഘര്‍ഷമേഖലയിലൂടെ സഞ്ചരിച്ചു. പൈന്‍ ഗ്യാസ്, ജഗ് വസന്ത് തുടങ്ങിയ കപ്പലുകള്‍ 92,612 ടണ്‍ എല്‍പിജി എത്തിച്ചപ്പോള്‍, എംടി ഷിവാജിക്, എംടി നന്ദാദേവി എന്നിവര്‍ മുന്ദ്രയും കണ്ട്‌ലയും തുറമുഖങ്ങളിലേക്ക് വന്‍ ചരക്കുകള്‍ എത്തിച്ചു. ജഗ് ലാഡ്കി, ജഗ് പ്രകാശ് തുടങ്ങിയ കപ്പലുകളും സുരക്ഷിതമായി യാത്ര പൂര്‍ത്തിയാക്കി.

Tags: