രാത്രി യാത്രയില്‍ ശാന്തത നിര്‍ബന്ധം; നിയമലംഘനത്തിന് പിഴയുമായി ഇന്ത്യന്‍ റെയില്‍വേ

Update: 2026-02-27 10:40 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ട്രെയിന്‍ സര്‍വീസുകള്‍ ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. ബസ്സിലേതുപോലെ കുലുക്കമില്ലാതെ സൗകര്യപ്രദമായി വിശ്രമിക്കാനാകുന്നതാണ് ട്രെയിന്‍ യാത്രയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ സമീപകാലത്ത് ചില യാത്രക്കാരുടെ അച്ചടക്കക്കുറവ് സഹയാത്രികരുടെ സ്വസ്ഥതയ്ക്ക് ഭീഷണിയാകുന്നുവെന്ന പരാതികള്‍ ഉയരുന്നു.

റിസര്‍വേഷന്‍ കോച്ചുകളില്‍ രാത്രി സമയത്ത് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും പലപ്പോഴും അവ ലംഘിക്കപ്പെടുന്നതായാണ് റിപോര്‍ട്ട്. രാത്രി പത്ത് മുതല്‍ രാത്രി ആറു വരെ ഉറക്കെ സംസാരിക്കല്‍, ഹെഡ്‌ഫോണ്‍ ഉപയോഗിക്കാതെ പാട്ടുകളോ വീഡിയോകളോ പ്രക്ഷേപണം ചെയ്യുക, ലൈറ്റുകള്‍ ഓഫ് ചെയ്യാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. ചിലര്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയും റീലുകള്‍ കാണുകയും ചെയ്യുന്നതും മറ്റു യാത്രക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയും ഉയരുന്നു.

പ്രത്യേകിച്ച് 60 വയസിന് മുകളിലുള്ള മുതിര്‍ന്ന യാത്രക്കാരാണ് ഇതിലൂടെ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്കു പോലും രാത്രി വിശ്രമിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കര്‍ശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാത്രി പത്തു മണിക്ക് ശേഷം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രാത്രി പത്തു മണിക്ക് ശേഷം ഹെഡ്‌ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കുകയോ വീഡിയോകള്‍ കാണുകയോ ചെയ്യരുത്. സഹയാത്രികരോടും ഫോണിലൂടെയും പതിഞ്ഞ സ്വരത്തില്‍ മാത്രം സംസാരിക്കണം. പത്തു മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും മിഡില്‍ ബെര്‍ത്ത് രാത്രി പത്തിനു ശേഷം ഉയര്‍ത്തി രാവിലെ ആറിന് മുന്‍പ് താഴ്ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി.

Tags: