ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാര്‍ മാര്‍ച്ചില്‍ ഒപ്പുവച്ചേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷാനടപടിയായി ഡോണള്‍ഡ് ട്രംപ് നേരത്തെ ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക നികുതി എടുത്തുകളയാന്‍ അദ്ദേഹം ഉത്തരവിട്ടു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തി പകരം യുഎസില്‍ നിന്ന് കൂടുതല്‍ ഊര്‍ജ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്ന് ഇന്ത്യ സമ്മതിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കിയത്. എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ തീരുവ തിരികെ ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു.
പുതിയ കരാറിനെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ സ്വാഗതം ചെയ്തു. 30 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ വിപണിയിലേക്ക് കൂടുതല്‍ പ്രവേശനം ലഭിക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മാര്‍ച്ച് മാസത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര വ്യാപാര കരാര്‍ ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. എണ്ണ, ഗ്യാസ്, വിമാന ഭാഗങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഉപയോഗിക്കുന്ന ജിപിയു ഉള്‍പ്പെടെയുള്ള സാങ്കേതിക ഉല്‍പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടും.
അമേരിക്കന്‍ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കും കൃഷി-ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ കുറയ്ക്കും. മദ്യം, വൈന്‍, സോയാബീന്‍ ഓയില്‍, ഉണക്കിയ ഡിസ്റ്റിലറുകളുടെ ധാന്യങ്ങള്‍, ചുവന്ന സോര്‍ഗം, മരക്കഷണങ്ങള്‍, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, മൃഗങ്ങളുടെ തീറ്റ എന്നിവയ്ക്കടക്കം നികുതിയില്‍ ഇളവുണ്ടാകും.
