ഇന്ത്യ-യുകെ പ്രതിരോധ ബന്ധം ശക്തമാകുന്നു; ബ്രിട്ടീഷ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന

Update: 2026-02-13 10:36 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോഴ്‌സ് (ആര്‍എഎഫ്) പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് കടക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ നീക്കം നടപ്പാക്കുകയാണ്. ന്യൂഡല്‍ഹിയില്‍ നടന്ന 19ാമത് ഇന്ത്യ-യുകെ എയര്‍ സ്റ്റാഫ് ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച അന്തിമ ധാരണയായി. കരാറിനായുള്ള ധാരണാപത്രം അടുത്തിടെ ഒപ്പുവച്ചതായി റിപോര്‍ട്ടുകള്‍ വ്യക്തമാവുന്നു.

ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ബ്രിട്ടണിലെ പ്രമുഖ പരിശീലന കേന്ദ്രങ്ങളായ റോയല്‍ എയര്‍ ഫോഴ്‌സ് കോളജ് ക്രാന്‍വല്‍, ആര്‍എഎഫ് വാലി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കാന്‍ അവസരം ലഭിക്കും. ആര്‍എഎഫ് പൈലറ്റുമാര്‍ക്ക് ബിഎഇ ഹോക്ക് ടി2, ടെക്‌സന്‍ ടി2 എന്നീ അത്യാധുനിക പരിശീലന വിമാനങ്ങളിലൂടെയാണ് പരിശീലനം നല്‍കുക. പരിശീലനകാലയളവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ വ്യോമസേനയുടെ നേരിട്ടുള്ള കമാന്‍ഡിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. 'ക്വാളിഫൈഡ് ഫ്‌ലയിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍' എന്ന നിലയിലാണ് ഇവര്‍ നിയമിതരാകുന്നത്. യുകെയുടെ മിലിറ്ററി ഫഌയിങ് ട്രെയിനിങ് സിസ്റ്റത്തില്‍ ഇവരെ ഔദ്യോഗികമായി ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിനൊപ്പം, ഇന്ത്യന്‍ നാവികസേനയിലെ ഒരു ഇന്‍സ്ട്രക്ടര്‍ക്ക് ബ്രിട്ടാണിയ റോയല്‍ നേവല്‍ കോളജ്‌ലും, ഇന്ത്യന്‍ കരസേനയിലെ ഉദ്യോഗസ്ഥന് റോയല്‍ മിലിറ്ററി അക്കാദമിയിലും ഇന്‍സ്ട്രക്ടര്‍ പദവികള്‍ നല്‍കിയിട്ടുണ്ട്. ബ്രിട്ടന്റെ മൂന്നു പ്രധാന സൈനിക അക്കാദമികളിലും ഇന്ത്യന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പദവികള്‍ ലഭിക്കുന്നത് ഇരു രാജ്യങ്ങളുടെയും പ്രതിരോധ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

2025 ഒക്ടോബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ മുംബൈ സന്ദര്‍ശിച്ച വേളയിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ധാരണകള്‍ രൂപംകൊണ്ടത്. ഇതിനോടനുബന്ധിച്ച്, ഈ വര്‍ഷം ജനുവരിയില്‍ റോയല്‍ എയര്‍ ഫോഴ്‌സ് ക്രാന്‍വെല്ലില്‍ ഒരു ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഇന്‍സ്ട്രക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വിപുലമായ കരാര്‍ നിലവില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന 'തരംഗ് ശക്തി', കോബ്രാ വാരിയര്‍ എന്നീ സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ഇയാന്‍ ടൗണ്‍സെന്‍ഡ് ഈ കരാറിനെ സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിച്ചു. 'യുകെ-ഇന്ത്യ വിഷന്‍ 2035' ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവപ്പാണിതെന്ന് ബ്രിട്ടീഷ് പ്രതിരോധ ഉപദേഷ്ടാവ് കമ്മഡോര്‍ ക്രിസ് സോണ്ടേഴ്‌സും വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യോമസേനകള്‍ തമ്മിലുള്ള വിശ്വാസവും വൈദഗ്ധ്യവും വര്‍ധിപ്പിക്കാന്‍ ഈ നീക്കം സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Tags: