പ്രസവത്തിനു പിന്നാലെ യുവതി മരണപ്പെട്ട സംഭവം; ആശുപത്രിക്കു മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബം

Update: 2025-11-09 11:50 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൈക്കുഞ്ഞുമായി പ്രിതിഷേധിച്ച് കുടുംബം. മരിച്ച ശിവപ്രിയയുടെ രണ്ടുകുട്ടികളുമായാണ് കുടുംബം ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആരോഗ്യവതിയായി ആശുപത്രിയിലെത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടുമെന്നും ശിവപ്രിയയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാര്‍ജായി വീട്ടിലേക്കു പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്‍ത്താവ് മനു പറഞ്ഞു. പിന്നാലെ പനി വന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ നോക്കാത്തതുകൊണ്ടാണ് അണുബാധ വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീട്ടില്‍ വന്നതിനുശേഷം സ്റ്റിച്ച് പൊട്ടിപ്പോയിരുന്നുവെന്നും മനു പറഞ്ഞു. ഇന്ന് രാവിലെ ഹൃദയത്തില്‍ ബ്ലോക്ക് അനുഭവപ്പെട്ടതിനു പിന്നാലെയായിരുന്നു ശിവപ്രിയയുടെ മരണം. എസ്എടിയില്‍ കൊണ്ടുവന്നതിനു ശേഷം ഒരു ലക്ഷത്തിലധികം രൂപയോളം ചെലവായെന്നും കുടുംബം പറഞ്ഞു. പ്രസവത്തിനുശേഷം ക്ലീനിങ് ചെയ്യാതെയാണ് സ്റ്റിച്ചിട്ടതെന്നും ഉത്തരവാദികളായ ഡോക്ടര്‍മാരെ പുറത്താക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.