ചുരിദാര്‍ ധരിച്ചെത്തിയ പ്രാധാനാധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരേ കേസെടുത്ത് പോലിസ്

Update: 2026-02-05 09:41 GMT

കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രാധാനാധ്യാപികയെ തടഞ്ഞ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെതിരേ കേസെടുത്ത് പോലിസ്. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരേയാണ് കേസ്. സെക്യൂരിറ്റിയുടെ പ്രവര്‍ത്തി അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലിസിന്റെ നടപടി.

അനധികൃതമായി അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ ഗേറ്റിനുമുന്നില്‍ തടഞ്ഞത് ഉള്‍പ്പെടേയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നിലവില്‍ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശാങ്കന്‍ മാത്രമാണ് കേസിലെ പ്രതി. ശശാങ്കനെ കൊട്ടാരക്കര സ്‌റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ മാനേജറോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം.

ചുരിദാര്‍ ഇട്ട് വരരുതെന്ന് മാനേജര്‍ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു പ്രാധാനാധ്യാപികയെ തടഞ്ഞത്. പ്രവേശിപ്പിക്കേണ്ടെന്ന മാനേജറിന്റെ നിര്‍ദേശപ്രകാരമാണ് പ്രാധാനാധ്യാപികയെ തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പര്‍ പറഞ്ഞത്. മുന്‍പും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് പ്രാധാനാധ്യാപിക പറയുന്നത്.

കുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ടയുമായാണ് പ്രാധാനാധ്യാപിക സ്‌കൂളില്‍ എത്തിയിരുന്നത്. മാനേജറോട് ചുരിദാര്‍ ധരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം എന്ത് വസ്ത്രം ധരിച്ചും വരാമെന്നും തടയാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂള്‍ മാനേജരുടെ വിശദീകരണം. പോലിസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.