നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ നടപടിക്രമം മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-06-14 06:25 GMT
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ നടപടിക്രമം മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മലപ്പുറം: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച പോലിസ് നടപടി സാധാരണ പരിശോധനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മറ്റു വാഹനങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവും പരിശോധിച്ചതെന്ന് പോലിസ് പറഞ്ഞു. വിഷയത്തില്‍ ജില്ലാകലക്ടര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരുന്നു സംഭവം. ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പോലിസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. പൊട്ടിമുളച്ച് എംഎല്‍എയും എംപിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലിസ് പരിശോധന നടത്തിയിരുന്നു.

Tags:    

Similar News