ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ ഇംപീച്ച്‌മെന്റ് നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

Update: 2025-08-12 07:22 GMT

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി മൂന്നംഗ സമിതിയെ നിയമിച്ചെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. യശ്വന്ത് വര്‍മയെ പുറത്താക്കണമെന്ന ഇംപീച്ച്‌മെന്റ് നോട്ടിസിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സുപ്രിംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയില്‍ ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനുമുണ്ടാകും . മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.

ആഭ്യന്തര അന്വേഷണ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ഇന്‍-ഹൗസ് കമ്മിറ്റിയുടെ രൂപീകരണവും അതിന്റെ അന്വേഷണ നടപടിക്രമങ്ങളും നിയമവിരുദ്ധമല്ലെന്നും മൗലിക അവകാശങ്ങളുടെ ലംഘനമില്ലെന്നും ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രകാരമാണ് ഹരജി തള്ളിയത്.

അന്വേഷണം നടപടിക്രമപരമായി പിഴവുള്ളതാണെന്നും ഔപചാരിക പരാതിയില്ലാതെ അനുമാനപരമായ ചോദ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞാണ് ഇംപിച്ച്മെന്റ് നടപടിക്കെതിരേ യശ്വന്ത് വര്‍മ്മ ഹരജി സമര്‍പ്പിച്ചത്. കമ്മിറ്റി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നെങ്കില്‍, അതിന്റെ രൂപീകരണത്തെ തുടക്കത്തില്‍ തന്നെ ജസ്റ്റിസ് വര്‍മ്മ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മുന്‍ വാദം കേള്‍ക്കലില്‍ ബെഞ്ച് ചോദിച്ചിരുന്നു. കോടതി നടപടിക്രമങ്ങള്‍ക്ക് നിയമപരമായ പവിത്രതയുണ്ട്, ഭരണഘടനാ ചട്ടക്കൂടിന് പുറത്തുള്ള ഒരു സമാന്തര സംവിധാനമല്ല ഇതെന്നും കോടതി പറഞ്ഞിരുന്നു.

മാര്‍ച്ച് 14 ന് രാത്രി 11.35 ഓടെ ജസ്റ്റിസ് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്.

Tags: