'ഞാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല'; ഷാഫി പറമ്പില്‍ എംപി

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പില്‍

Update: 2026-03-11 12:05 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി വടകര എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. വെറുതെ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നു. മല്‍സരിക്കണമെന്ന് തന്നോട് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വടകരയില്‍ മല്‍സരിച്ച് ജയിച്ച തനിക്ക് അവിടത്തെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്ലാ എംപിമാരും കേരളത്തില്‍ മല്‍സരിക്കാന്‍ ഇരിക്കുകയല്ല. അനിവാര്യമായ സ്ഥാനാര്‍ഥി പട്ടിക കേരളത്തില്‍ ഉണ്ടാവും. ഇവരെ മാറ്റാന്‍ ജനങ്ങളുണ്ടാവും. പാര്‍ട്ടിയാണ് തീരുമാനങ്ങളെടുക്കേണ്ടത്. ഫോട്ടോ വച്ച് ഊഹാപോഹം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കേരളത്തിലെ ചില യുഡിഎഫ് എംപിമാര്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് കോന്നിയിലും, ആലപ്പുഴ എംപിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയിലും, വടകര എംപി ഷാഫി പറമ്പില്‍ പാലക്കാടും, കെ സുധാകരന്‍ എംപി കണ്ണൂരിലും മല്‍സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചാണ് എംപിയായത്. മട്ടന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ ശൈലജയെ 1,14,506 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Tags: