'സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കും'; എറണാകുളത്ത് സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടി

ഇരുവരും പാലാരിവട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്

Update: 2025-11-22 05:29 GMT

എറണാകുളം: എറണാകുളത്ത് സിപിഒയെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത് എസ്ഐ. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരേ കേസെടുത്തു. സിപിഒ സ്പായില്‍ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്നു പറഞ്ഞാണ് എസ്‌ഐ ഭീഷണിപ്പെടുത്തിയത്. സിപിഒ സ്പായിലെത്തി മാല മോഷ്ടിച്ചുവെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പു നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സിപിഒ സ്പായില്‍ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയെന്നു പറഞ്ഞ് സിപിഒയെ ഫോണ്‍ വിളിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചുവെന്നു കാണിച്ച് സിപിഒയ്‌ക്കെതിരേ പരാതി ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്‌ഐ ബിജു ഇടപെടുന്നത്. പണം നല്‍കണമെന്നും വീട്ടിലറിഞ്ഞാല്‍ വിഷയമാകുമെന്നും എസ്‌ഐ ബിജു സിപിഒയോട് പറയുന്നു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാലു ലക്ഷം രൂപ തട്ടുകയായിരുന്നു.

കബളിക്കപ്പെട്ടതായി സംശയം തോന്നിയതിനെ തുടര്‍ന്ന് സിപിഒ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വസ്തുതയുണ്ടെന്ന് പോലിസ് കണ്ടെത്തി. പിന്നാലെ എസ്‌ഐയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ സ്പാ നടത്തുന്ന യുവതിയടക്കം മൂന്നുപേര്‍ പ്രതികളാണ്. ബിജുവിനെതിരേ വകുപ്പു തല നടപടിയുണ്ടാകും.