'വിളിച്ചത് നിര്‍ദേശം നല്‍കാന്‍'; വാര്‍ത്താസമ്മേളനത്തിനിടെ ഡോക്ടര്‍മാരെ വിളിച്ചത് താനെന്ന് ഡിഎംഇ ഡോ.വിശ്വനാഥന്‍

Update: 2025-08-09 05:45 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണില്‍ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ.വിശ്വനാഥന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് നിര്‍ദേശം നല്‍കിയതെന്നും ഡിഎംഇ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തിനിടെ നിരന്തരം ഇരു ഡോക്ടര്‍മാര്‍ക്കും ഫോണിലൂടെ നിര്‍േദശങ്ങള്‍ എത്തിക്കൊണ്ടിരുന്നതാണ് വിവാദമായത്. ആദ്യം പ്രിന്‍സിപ്പലിന്റെ ഫോണിലേക്കാണ് ഫോണ്‍ വന്നത്. പിന്നീട് സൂപ്രണ്ടിന്റെ ഫോണിലേക്കും വിളി വരുകയായിരുന്നു. ഇതോടെ ആരാണ് ഫോണ്‍ വിളിച്ചത് എന്ന ചോദ്യം ഉയര്‍ന്നു. ഇതോടെയാണ് ഡിഎംഇ ഡോ.വിശ്വനാഥന്‍ രംഗത്തെത്തിയിരിക്കുന്നത്. വിദഗ്ധസമിതി റിപോര്‍ട്ട് തുടര്‍ന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചതെന്നും ഡോ. വിശ്വനാഥന്‍ പറഞ്ഞു. നിര്‍ദേശം നല്‍കാന്‍ മാത്രമാണ് താന്‍ വിളിച്ചതെന്നും ഡിഎംഇ പറഞ്ഞു.

Tags: