തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐ സി യു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Update: 2026-04-18 13:10 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ സി യു തുണികൊണ്ട് മറച്ച് പ്രവര്‍ത്തിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഒരു മാസം മുമ്പുണ്ടായ തീപിടുത്തത്തിന് ശേഷം തുണികൊണ്ടുമറച്ച താത്കാലിക സംവിധാനത്തിലാണ് ഐ സി യു പ്രവര്‍ത്തിക്കുന്നതെന്ന പരാതി അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താന്‍ ഡിഎംഇക്ക് നിര്‍ദ്ദേശം നല്‍കി.

പിഡബ്ല്യുഡി, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ പരിശോധിക്കണം. ആശുപത്രി അധികൃതര്‍ നേരിട്ട് ഹാജരായി വിശദീകരിക്കണം എന്നും നിര്‍ദ്ദേശം നല്‍കി. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐ സി യു പ്രവര്‍ത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐ സി യുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി കത്ത് അയച്ചിരുന്നു. എന്നാല്‍ ഐ സി യു ഉടന്‍ പ്രവര്‍ത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

മാര്‍ച്ച് 17ന് ആയിരുന്നു മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ രോഗികളെ താല്‍ക്കാലികമായി സജ്ജീകരിച്ച ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇപ്പോഴും ഈ താല്‍ക്കാലിക ഐ സി യുവില്‍ തന്നെയാണ് രോഗികള്‍ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐ സി യു പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഒരു കത്ത് നല്‍കിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പും ഇലക്ട്രിക്കല്‍ വിഭാഗവും കേടുപാടുകള്‍ സംഭവിച്ച ഐ സി യുവിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്തുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags: