യുപിയില്‍ മഖ്ബറയിലെ ഖബര്‍ തകര്‍ത്തു; കാവിത്തുണികള്‍ കെട്ടി (വീഡിയോ)

Update: 2025-08-11 11:47 GMT

ഫത്തേഹ്പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂര്‍ ജില്ലയിലെ മഖ്ബറയ്ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഖബര്‍ തകര്‍ത്ത ഹിന്ദുത്വര്‍ കാവിത്തുണികളും കെട്ടി. ഫത്തേഹ്പൂരിലെ ആയിരം വര്‍ഷം പഴക്കമുള്ള മഖ്ബറ മാങ്ങിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശിവക്ഷേത്രത്തിന്റെ സ്ഥാനത്താണ് മഖ്ബറ നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കള്‍ അംഗങ്ങളായ മഠ് മന്ദിര്‍ സംരക്ഷണ സംഘര്‍ഷ സമിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ അക്രമം നടന്നത്.

നവാബ് അബ്ദുല്‍ സമദിന്റെ മഖ്ബറയല്ല ഇതെന്ന് ബിജെപി നേതാവ് മുഖ്‌ലാല്‍ പാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശിവന്റെയും താക്കൂര്‍ജിയുടെയും ക്ഷേത്രമാണ് അവിടെയുള്ളതെന്നും മുഖ്‌ലാല്‍ പാല്‍ ആരോപിച്ചു. ഇതേതുടര്‍ന്നാണ് ഹിന്ദുത്വ സംഘം മഖ്ബറയില്‍ അതിക്രമിച്ചു കയറിയതും ആക്രമണങ്ങള്‍ നടത്തിയതും. മഖ്ബറയില്‍ പൂജ നടത്തുന്ന കാര്യവും ഹിന്ദുത്വരുടെ പരിഗണനയിലുണ്ട്.

മഖ്ബറ യഥാര്‍ത്ഥത്തില്‍ ഭോലെനാഥ് ഭഗവാന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്ന് വിഎച്ച്പി നേതാവ് വീരേന്ദ്ര പാണ്ഡെ അവകാശപ്പെട്ടു. അതിനാല്‍ ആഗസ്റ്റ് 16ലെ ജന്മാഷ്ടമി ആഘോഷത്തിന് മുമ്പ് സ്ഥലം ഹിന്ദുക്കള്‍ക്ക് തിരികെ വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഖബറുകളുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ബറയുടെ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമം നടക്കുകയാണെന്ന് നാഷണല്‍ ഉലമ കൗണ്‍സില്‍ ദേശീയ സെക്രട്ടറി മോ നസീം പറഞ്ഞു.