ഓടുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ അടുത്തിരുന്നുള്ള വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി

Update: 2025-11-21 05:35 GMT

കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനില്‍ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങള്‍ക്കും വ്‌ളോഗര്‍മാര്‍ കാരണമാകുമെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ചരക്ക് ലോറികളില്‍ പോലും വ്‌ളോഗര്‍മാര്‍ ഡ്രൈവറുടെ ക്യാബിനിനുള്ളില്‍ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി.

കോണ്‍ട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ഡ്രൈവര്‍ കമ്പാര്‍ട്ടുമെന്റിനുള്ളില്‍ വച്ച് വ്‌ളോഗ് ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോടും സംസ്ഥാന പോലിസ് മേധാവിയോടുമാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്. ഉടമകളോ വ്‌ളോഗര്‍മാരോ യൂട്യൂബ് പോലുള്ള ഓണ്‍ലൈന്‍ വിഡിയോ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡു ചെയ്ത ഇത്തരം വിഡിയോകള്‍ ശേഖരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡി ജെ ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റിനുള്ളിലെ മള്‍ട്ടി-കളര്‍ എല്‍ഇഡി ലൈറ്റുകള്‍, ഹൈ-പവര്‍ മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇന്‍വെര്‍ട്ടറും ഒന്നിലധികം ബാറ്ററികളും കോണ്‍ട്രാക്ട് കാരിയേജുകളുടെ ലഗേജ് കമ്പാര്‍ട്ടുമെന്റിനുള്ളില്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങളും ബസ് ബോഡി കോഡും ലംഘിക്കുന്നത് യാത്രക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാകും. ഇത്തരം കോണ്‍ട്രാക്ട് കാരിയേജുകള്‍, സ്റ്റേജ് കാരിയേജുകള്‍, മറ്റു മോട്ടോര്‍ വാഹനങ്ങള്‍ എന്നിവക്കെതിരേ പിഴ ചുമത്താന്‍ നടപടിയെടുക്കണം. ഇത്തരം വാഹനങ്ങളുടെ വ്യാപകമായ ഉപയോഗം യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റു ചെയ്ത പ്രമോഷണല്‍ വിഡിയോകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.