കോളജിലെ വനിതാ ഹോസ്റ്റലില്‍ ഒളികാമറക; ദൃശ്യങ്ങള്‍ വിറ്റെന്ന് ആരോപണം, വന്‍ പ്രതിഷേധം

Update: 2024-08-30 08:39 GMT

അമരാവതി: ആന്ധ്രയിലെ എന്‍ജിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലില്‍ ഒളികാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം. പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നാണ് ഒളികാമറകള്‍ കണ്ടെത്തിയത്. കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌വല്ലേരു എന്‍ജിനിയറിങ് കോളജിലാണ് സംഭവം. ഒളികാമറ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ വീഡിയോകള്‍ രഹസ്യമായി പകര്‍ത്തിയെന്നാണ് പോലിസ് പറയുന്നത്. പിന്നീട്, ദൃശ്യങ്ങള്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥി വിജയ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 300ലധികം ചിത്രങ്ങളും വീഡിയോകളും ഒളികാമറയില്‍ പകര്‍ത്തിയെന്നാണ് റിപോര്‍ട്ട്. വ്യാഴാഴ്ച വൈകീട്ട് വിദ്യാര്‍ഥിനികളുടെ ശുചിമുറിയിലെ ഒളികാമറ അടര്‍ന്ന് വീണതോടെയാണ് വിഷയം പുറത്തറിയുന്നത്. തുടര്‍ന്ന്, വൈകീട്ട് മുതല്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തില്‍ രോഷാകുലരാണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം.

Tags: