ബെയ്‌റൂത്ത്: ഹിസ്ബുല്ല ആയുധങ്ങള്‍ താഴെ വയ്ക്കില്ലെന്ന് സെക്രട്ടറി ജനറല്‍ നഈം ഖാസിം. പ്രതിരോധത്തെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ ലബ്‌നാന്‍ സര്‍ക്കാര്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണെന്നും ഹിസ്ബുല്ല നേതാവ് ആരോപിച്ചു.
ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്ത് അലി അല്‍ മൗസാവിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ നടത്തിയ വീഡിയോ പ്രസംഗത്തിലാണ് തിങ്കളാഴ്ച ഖാസിം ഇങ്ങനെ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തെ 'പാപകര'മെന്നും ലബ്‌നാന്‍ സ്റ്റേറ്റ് ചാര്‍ട്ടറിന് വിരുദ്ധമാണെന്നും ഖാസിം വിശേഷിപ്പിച്ചു.
'നമ്മെ നിരായുധീകരിക്കാന്‍ ആഗ്രഹിക്കുന്നവന്‍ നമ്മുടെ ആത്മാക്കളെ തന്നെ എടുക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ ലോകം നമ്മുടെ ശക്തി കാണും' -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'5,000 പോരാളികളെയും മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ബലിയര്‍പ്പിച്ച ശേഷം ഞങ്ങള്‍ ആയുധം താഴെ വയ്ക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?' എന്ന് ഖാസിം ചോദിച്ചു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍, ലബ്‌നാന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് തെളിയിക്കപ്പെടുമെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു. പരമാധികാരം പുനസ്ഥാപിക്കുന്നതിനും ലബ്‌നാന്‍ സൈന്യത്തെ സായുധവല്‍ക്കരിക്കുന്നതിനും ദേശീയ പ്രതിരോധ തന്ത്രം സ്ഥാപിക്കുന്നതിനുമായി സംഭാഷണങ്ങള്‍ നടത്താന്‍ ഹിസ്ബുല്ല നേതാവ് അധികാരികളോട് ആവശ്യപ്പെട്ടു.
'സൈന്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണ്. പ്രതിരോധം അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിട്ടില്ലാത്ത പിന്‍ബല ശക്തിയായി തുടരുന്നു'- അദ്ദേഹം പറഞ്ഞു.
കീഴടങ്ങാതിരിക്കാനുള്ള ഏക ബദല്‍ ചെറുത്തുനില്‍പ്പാണെന്നും ഇസ്രായേലിനെതിരേ ഒരു കവചമായി അത് ഇപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍, ദമസ്‌കസില്‍ എത്തിയതുപോലെ ഇസ്രായേല്‍ ബെയ്‌റൂത്തിലും എത്തുമായിരുന്നു. ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തിയേക്കാം, അധിനിവേശം നടത്തിയേക്കാം, പക്ഷേ, അവരുടെ ലക്ഷ്യങ്ങള്‍ നടപ്പാവുന്നില്ലെന്ന് പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഉറപ്പാക്കും.
ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് ഭരണകൂടത്തിന് മാത്രമായി പരിമിതപ്പെടുത്തുന്ന ഒരു പ്രമേയം ഈ മാസം ആദ്യം, ആഗസ്റ്റ് 5 ന്, ലബനീസ് മന്ത്രിസഭ അംഗീകരിച്ചു. 2025 അവസാനത്തോടെ ഈ നടപടി നടപ്പിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തി. ഹിസ്ബുല്ല ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഇത് ആഭ്യന്തര സംഘര്‍ഷത്തിനു കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിന് ശേഷം, ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പിന്തുണയുള്ള ഒരു നിര്‍ദേശത്തിലെ പ്രധാന കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഹിസ്ബുല്ലയെ നിരായുധീകരിക്കുന്നതിനും ദക്ഷിണ മേഖലയില്‍ ലബ്‌നാന്‍ സൈന്യത്തെ വിന്യസിക്കുന്നതിനുമുള്ള ഒരു സമയക്രമം ആ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

