സംസ്ഥാനത്ത് ചൂട് കൂടുന്നു; ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Update: 2026-02-18 08:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കുമെന്നും ഇത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവ സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവരെ ഉടന്‍ തന്നെ തണലിലേക്ക് മാറ്റി ഇരുത്തുകയും കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുകയും വേണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.

സൂര്യാഘാതം തടയാന്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് ശീലമാക്കണം. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പുറത്തിറങ്ങുന്നവര്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags: