സംസ്ഥാനത്ത് എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Update: 2026-03-14 16:12 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ. സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികില്‍സാ പരിരക്ഷ ലഭ്യമാകും. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് പരിരക്ഷ ലഭിക്കുക.

കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ തുടര്‍ നടപടികള്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് ചുമതല. കാസ്പ് പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ ചികില്‍സാ പരിരക്ഷ ലഭിക്കുന്നുണ്ട്.

ഇതിന് പുറമേ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപയുടെ ചികില്‍സയും, വൃക്ക രോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ അധിക സഹായമുണ്ടാകും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികില്‍സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാനത്ത് 8,425 കോടി രൂപയുടെ സൗജന്യ ചികില്‍സ നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Tags: