'' കോടതിയിലെ ചിലര്‍ ആര്‍ക്കൊപ്പമാണ്? നീതിദേവതയ്‌ക്കൊപ്പമോ?. കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ? ....'' പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എയെ വിമര്‍ശിച്ച് ഹൈക്കോടതി

Update: 2025-07-07 15:25 GMT
 കോടതിയിലെ ചിലര്‍ ആര്‍ക്കൊപ്പമാണ്? നീതിദേവതയ്‌ക്കൊപ്പമോ?. കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ? .... പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ജഡ്ജിമാരെ വിമര്‍ശിച്ച സിപിഎം മുന്‍ എംഎല്‍എയും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ ആര്‍ രാജേഷിനെതിരെ രൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. വിധി പറയാന്‍ മാറ്റിയ കേസില്‍ ജഡ്ജിമാര്‍ക്കും കോടതിക്കുമെതിരെ രാജേഷ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടെന്നും ഇതിന്റെ ഉത്തരവാദിത്തില്‍നിന്ന് ഒഴിയാമെന്നു വിചാരിക്കേണ്ടെന്നും ജസ്റ്റിസ് ഡി കെ സിങ് വാക്കാല്‍ നിരീക്ഷിച്ചു.

സിപിഎമ്മിന്റെ മാവേലിക്കര മുന്‍ എംഎല്‍എ കൂടിയാണ് സിന്‍ഡിക്കറ്റ് അംഗമായ രാജേഷ്. നിലവില്‍ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ രാജേഷ് സമൂഹമാധ്യമത്തിലിട്ട കുറിപ്പാണ് കോടതിയെ പ്രകോപിപ്പിച്ചത്. വളരെ വിശദമായ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ രാജേഷ് ഇട്ടിരുന്നത്.

'' കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്തല്ലേ കോടതി നിന്നത് ?കോടതിയിലെ ചിലര്‍ ആര്‍ക്കൊപ്പമാണ്?. നീതിദേവതയ്‌ക്കൊപ്പമോ ?കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ ....?'' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇതിനെയാണ് ജസ്റ്റിസ് ഡി കെ സിങ് വിമര്‍ശിച്ചത്

'ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ വ്യക്തി അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. അദ്ദേഹം ഈ കോടതിയില്‍ ഒരു വ്യവഹാരിയാണ്. അദ്ദേഹത്തിന്റെ റിട്ട് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നു. എനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ട്. ഇതില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല. ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ഞാന്‍ സ്വമേധയാ കേസെടുത്തുകൊണ്ടിരിക്കുകയാണ്..

'ആര്‍ക്കും എന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. സമ്മര്‍ദ്ദത്തിന് വിധേയമാക്കാവുന്ന ആളല്ല ഞാന്‍. ഭയപ്പെടാനോ സമ്മര്‍ദ്ദം ചെലുത്തപ്പെടാനോ ഞാന്‍ ജഡ്ജിയായിട്ടില്ല. എന്റെ മൃതദേഹത്തിന് മുകളില്‍ മാത്രമേ അദ്ദേഹത്തിന് എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയൂ എന്ന് അദ്ദേഹത്തോട് പറയൂ, അദ്ദേഹം എത്ര നല്ലവനായാലും. ഉത്തര്‍പ്രദേശില്‍ ഞാന്‍ നിരവധി ആളുകളെ ശരിയായ സ്ഥലത്ത് നിര്‍ത്തിയിട്ടുണ്ട്.''-ജഡ്ജി പറഞ്ഞു.

ആര്‍ രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

''ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ് കാവിക്കൊടിയേന്തിയ സ്ത്രീയല്ല. നിങ്ങളില്‍ ചിലര്‍ ആരുടെ പാതയാണ് പിന്തുടരുതെന്ന് നാട് മനസ്സിലാക്കട്ടെ ...

നിങ്ങളുടെ വിധികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് നാട് വിലയിരുത്തട്ടെ .....

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനാണ് തകര്‍ത്ത് കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് ....

ഇതിന് വ്യത്യസ്ഥമായ വഴികളാണവര്‍ സ്വീകരിക്കുന്നത്

1. സര്‍വ്വകലാശാലകളെ രാഷ്ട്രീയമായി നിയന്ത്രിക്കുവാന്‍ മാത്രമായി ചാന്‍സലര്‍മാരെ ചുമതലപ്പെടുത്തുന്നു.

2. തങ്ങള്‍ക്കിഷ്ടപ്പെട്ട വൈസ് ചാന്‍സലര്‍മാരെ യോഗ്യതകള്‍ പോലും പരിഗണിക്കാതെ നിയമിക്കുന്നു....

ഇതിനെ ചോദ്യം ചെയ്യാന്‍ ആവില്ലേ ?

അവിടെയാണ് ഏറ്റവും വലിയ ഇടപെടല്‍ കേന്ദ്രം നടത്തുന്നത്. സര്‍വ്വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ ബോധപൂര്‍വ്വം നിയമിക്കുന്നു.

ഹൈക്കോടതിയിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച് വിധി പറയുന്നത്...

സംഘപരിവാര്‍ ആഭിമുഖ്യമുള്ളവര്‍ ...

നമുക്ക് സമീപകാല ചില വിധികള്‍ പരിശോധിക്കാം

കേസ് 1

കേരള സര്‍വ്വകലാശാല വിസിയുടെ താത്കാലിക ചുമതല വഹിക്കുന്ന മോഹന്‍ കുന്നുമ്മല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മാത്രം. ആണ് .. പ്രായം 68 കഴിഞ്ഞു.

എന്താണ് കേരളസര്‍വകലാശാല വിസി ആകുന്നതിനുള്ള നിയമപരമായ യോഗ്യത ?

വൈസ് ചാന്‍സലര്‍ ആകുവാന്‍ പ്രൊഫസറായി 10 വര്‍ഷം പരിചയം ഉണ്ടാകണം

പ്രായം 65 കഴിയുവാന്‍ പാടില്ല.

എന്നാല്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലാറാകുവാന്‍ മോഹന്‍ കുന്നുമ്മലിന് ഈ 2 യോഗ്യതകള്‍ ഉണ്ടോ ?

(എ) പത്ത് വര്‍ഷംഅനുഭവ സമ്പത്തില്ലായെന്ന് മാത്രമല്ല ,പ്രൊഫസറേ അല്ല അദ്ദേഹം.

(ബി) 65 വയസ്സ് കഴിഞ്ഞ് 68 ആയപ്പോഴാണ് പുനര്‍ നിയമനം ചാന്‍സലര്‍ കൊടുത്തത്.

ഈ കാര്യം ചോദ്യം ചെയ്ത് യോഗ്യരായവര്‍ കൊടുത്ത ഹര്‍ജിയില്‍ എന്തായിരുന്നു വിധി ?

ഹര്‍ജി പരിഗണിക്കവേ താത്കാലിക വിസിക്ക് ഈ യോഗ്യതകള്‍ ഇല്ല എന്ന വാദം അംഗീകരിച്ച കോടതി താത്കാലിക വിസിയെ ചുമതലയില്‍ തുടരാന്‍ അനുവദിച്ചത് എന്തിന് ?

താത്കാലിക വിസി സംഘപരിവാറുകാരനാണ് എന്നത് മാത്രം കാരണം ഇവിടെ വിജയിച്ചത് നീതിദേവതയോ കാവിക്കൊടിയേന്തിയ സ്ത്രീയോ ?

കേസ് 2

സര്‍വ്വകലാശാല സെനറ്റിലേക്ക് നിയമിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധിക്ക് 30 വയസ്സ് കഴിയാത്തയാളാവണം എന്നതാണ് നിയമം.

30 വയസ്സു കഴിഞ്ഞ വ്യക്തിയുടെ സെനറ്റ് പ്രവേശനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എത്ര കാലമായി വിധി പറയാതെ മാറ്റി വച്ചിരിക്കുന്നു ?

വലതുപക്ഷ പ്രതിനിധിക്കെതിരായ വിധി വരും എന്നതുകൊണ്ടാണ് വൈകുന്നത് എന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകുമോ ?

കേസ് 3

രജിസ്ട്രാര്‍കേസില്‍ എന്താണ് സംഭവിക്കുന്നത് ?

(എ) കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമുണ്ടാ ?

* ഇല്ല .

രജിസ്ട്രാറുടെ നിയമനം നടത്തുന്നത് പൂര്‍ണ്ണമായി സിന്‍ഡിക്കേറ്റാണ്

(ബി) രജിസ്ട്രാറെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്യുവാന്‍ വിസി എടുത്ത മാര്‍ഗ്ഗം എന്ത് ?

* സര്‍വ്വകലാശാലയില്‍ 2 സിന്‍ഡിക്കേറ്റുകള്‍ കൂടുന്നതിനിടയില്‍ അടിയന്തിരമായി ഏതെങ്കിലും നയപരമല്ലാത്ത തീരുമാനം എടുക്കണമെങ്കില്‍ വിസിക്ക് യൂണിവേഴ്‌സിറ്റി നിയമത്തിന്റെ 10 (13) അനുസരിച്ച് തീരുമാനിക്കാം

* നിയമം 10 (13) അനുസരിച്ച് വിസിക്ക് എന്തും തീരുമാനിക്കാമോ ?

* ഇല്ല , അനിവാര്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ചെറിയ ചില ഫണ്ടുകള്‍ എന്നിവ അനുവദിക്കാം

* അതില്‍ത്തന്നെ അച്ചടക്ക നടപടികളോ, നിയമനങ്ങളോ സ്വീകരിക്കാന്‍ പാടില്ല.

* അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാടില്ല എന്ന് യൂണിവേഴ്‌സിറ്റി നിയമത്തിന്റെ തന്നെ 10 (14) പറയുന്നു,

വിസിക്ക് 10 ( 13 ) ഉപയോഗിച്ച് മേല്‍പ്പറഞ്ഞ ചില അപ്രധാന തീരുമാനങ്ങളെടുക്കാമെങ്കിലും 10(14) അനുസരിച്ച് അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ല എന്ന് കര്‍ശനമായി പറയുന്നു.

10(13) അനുസരിച് താത്കാലികമായി വിസിഏത് കാര്യം തീരുമാനിച്ചാലും അന്തിമ അനുവാദത്തിനായി ഈ വിഷയം സിന്‍ഡിക്കേറ്റിന്റെ മുന്‍പാകെ കൊണ്ടുവന്ന് സിന്‍ഡിക്കേറ്റ് അന്തിമ തീരുമാനമെടുക്കണം .

(ല) വിസിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടോ ?

ഇല്ല , രജിസ്ട്രാര്‍ ന് താഴെ ജോയിന്റ് രജിസ്ട്രാര്‍മാര്‍ , താഴെ ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ , താഴെ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ പിന്നീട് സെക്ഷന്‍ ആഫീസര്‍മാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എന്ന നിലയിലാണ് സര്‍വ്വകലാശാല ഉദ്യോഗസ്ഥരുടെ ശ്രേണി

ഇതില്‍ താഴെ നിന്ന് എആര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ ) വരെയുള്ളവരെ മാത്രമേ വിസിക്ക് നടപടി സ്വീകരിക്കാനാകൂ.

ഡിആര്‍, ജെആര്‍മാര്‍ & രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരായി നടപടി വിസിക്ക് സ്വീകരിക്കാനാവില്ല

നടപടി സ്വീകരിക്കാന്‍ അധികാരം നിയമനാധികാരിയായ സിന്‍ഡിക്കേറ്റാണ്.

ഇത് മറികടന്നാണ് വിസി രജിസ്ട്രാറെ സസ്പന്റ് ചെയ്തത്.

(എഫ്) സസ്പന്റ് ചെയ്യുന്നതിന് മുന്‍പ് ഏതൊരാള്‍ക്കും കിട്ടേണ്ട ആനുകൂല്യം തന്റെ ഭാഗം കേള്‍ക്കുക എന്നത് ലഭിച്ചിട്ടുണ്ടോ ?

അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുവാന്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നോ ?

ഇത്രയും നിയമ വിരുദ്ധതയാണ് ഈ സസ്‌പെന്‍ഷന്റെ പിറകിലുള്ളത്..

പ്രഥമദൃഷ്ട്യാ തന്നെ ഈ നിയമ വിരുദ്ധതകള്‍ എന്തേ കോടതി കാണാതെ പോയി ?

എന്തുകൊണ്ട് പരിപൂര്‍ണ്ണമായ ഈ നിയമ വിരുദ്ധത നിര്‍ത്തി വച്ചില്ല ?

ഈ കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്തല്ലേ കോടതി നിന്നത് ?

കോടതിയിലെ ചിലര്‍ ആര്‍ക്കൊപ്പമാണ്

നീതിദേവതയ്‌ക്കൊപ്പമോ

കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ ....

- ആര്‍ രാജേഷ്

കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം