റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; ''ബന്ധം മോശമാവുന്നത് പീഡനമാവില്ല''
കൊച്ചി: യുവഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം മോശമായാല്‍ അത് പീഡനമാവില്ലെന്ന് വാക്കാല്‍ നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഹരജിയില്‍ നാളെയും വാദം കേള്‍ക്കും. ഹരജിയില്‍ അന്തിമ വിധി പുറപ്പെടുവിക്കും വരെ കര്‍ശന നടപടികളിലേക്ക് കടക്കരുതെന്ന് പോലിസിന് കോടതി നിര്‍ദേശം നല്‍കി.
കേസിലെ പരാതിക്കാരിയെ കഴിഞ്ഞ ദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു. വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. തുടർന്ന് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വേടൻ മാപ്പു പറഞ്ഞ കാര്യം പരാതിക്കാരി ചൂണ്ടിക്കാട്ടി. വേടനുമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു.
ഇതിനിടെ, ബന്ധം പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായിരുന്ന ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി അടക്കം പറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വേടനെതിരെ വേറെയും പരാതികളുണ്ടെന്നും അത്തരത്തിൽ രണ്ടു പേർ പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാൽ ക്രിമിനൽ നടപടിക്രമങ്ങളിൽ മുഖ്യമന്ത്രിക്ക് എന്താണ് കാര്യമെന്നും എഫ്ഐആർ എങ്കിലും റജിസ്റ്റർ െചയ്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.