സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്തത് ഹൈക്കോടതി റദ്ദാക്കി

Update: 2024-12-05 12:10 GMT

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ പ്രതികളായ വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

പുതിയ അന്വേഷണം നടത്താന്‍ സര്‍വ്വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് ആക്രമിച്ചത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയിലെ കടുത്ത മനോവിഷമമാണ് സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തില്‍ പന്ത്രണ്ട് പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.