'പ്രത്യേക പരിഗണന ആവശ്യമുള്ള പെൺകുട്ടികളുണ്ട് '; ഔദ്യോഗിക വസതി ഒഴിയുന്നതിലെ കാലതാമസം വിശദമാക്കി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി കേന്ദ്രത്തിന് കത്തെഴുതിയതിന് പിന്നാലെ, കൂടുതൽ കാലം താമസിച്ചതിന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് . തൻ്റെ പെൺമക്കൾക്ക് ഗുരുതരമായ രോഗങ്ങളും ജനിതക പ്രശ്നങ്ങളുമുണ്ടെന്നും അതിനാൽ തന്നെ അവരെ ചികിൽസിക്കാനും പരിചരിക്കാനും സൗകര്യങ്ങൾ ഉള്ള മറ്റൊരു വീട് കിട്ടാത്തതിലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് അനുയോജ്യമായ ഒരു വീട് കണ്ടെത്താൻ സമയമെടുക്കുന്നുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ, "വ്യക്തിപരമായ പ്രശ്നമാണ്" ഇതെല്ലാം എന്നും അദ്ദേഹം സമ്മതിച്ചു.
സുപ്രിംകോടതിയിലെ ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി .
"ഏറ്റവും ഉയർന്ന ജുഡീഷ്യൽ പദവി വഹിക്കുന്ന" വ്യക്തിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണമായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ സ്ഥലം മാറുമെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.