'വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കടിഞ്ഞാണിടണം': എസ്ഡിപിഐ

Update: 2026-03-09 02:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിതമായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവ മുഖേന ശക്തമായ വിദ്വേഷ പ്രചാരണങ്ങളാണ് ഓരോ മണിക്കൂറുകളിലും നടന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സംഘ്പരിവാര്‍ ആശയങ്ങളെ എക്കാലവും അകറ്റിനിര്‍ത്തിയ ചരിത്രമാണുള്ളത്. എന്നാല്‍ അടുത്തകാലത്ത് തൃശ്ശൂര്‍ പാര്‍ലമെന്റ് സീറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചതും ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ ഭരണം ഉള്‍പ്പെടെ ബിജെപി പിടിച്ചെടുത്തതും ശക്തമായ സാമൂഹിക ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് . 

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വീണ്ടും വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും സംശയവും വെറുപ്പും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സജീവമായിട്ടുണ്ട് . സാമുദായിക രാഷ്ട്രീയ നേതാക്കള്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ യൂട്യൂബ് ചാനലുകള്‍ എന്നിവ മുഖേന നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം . അല്ലാത്തപക്ഷം വര്‍ഗീയ കലാപങ്ങള്‍ക്കും വംശഹത്യാ പദ്ധതികള്‍ക്കും ആസൂത്രിതമായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വ ശക്തികള്‍ക്ക് അവസരം ഒരുക്കി കൊടുക്കുന്ന ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കൽ, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എം എം താഹിര്‍, മഞ്ജുഷ മാവിലാടം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസാരിച്ചു.