മുഹര്‍റം നോമ്പ് തുറക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയത് മരണത്തിലേക്ക്

Update: 2025-07-08 04:03 GMT

ഹമീദ് പരപ്പനങ്ങാടി

തിരൂരങ്ങാടി: തലപ്പാറ വലിയപറമ്പിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടില്‍ തെറിച്ചുവീണ് മരിച്ച യുവാവ് വീട്ടില്‍ നിന്നിറങ്ങിയത് മുഹര്‍റം നോമ്പ് തുറക്കാന്‍ വേണ്ട സാധനഭങ്ങള്‍ വാങ്ങാന്‍. ഞായറാഴ്ച വൈകീട്ട് 6.30നാണ് തലപ്പാറ പാലത്തിലെ സര്‍വീസ് റോഡില്‍ വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരനായ ഹാഷിര്‍ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും എസ്ഡിപിഐ വളണ്ടിയര്‍മാരും ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.

ഇതിനിടെയാണ് ഇന്നു രാവിലെ 6.30 ഓടെ ഹാഷിറിന്റെ തറവാട് വീടിന്റെ പരിസരത്ത് തന്നെ മൃതദേഹം കണ്ടത്തിയത്. അപകടം നടന്ന ഭാഗത്ത് നിന്ന് കിലോമീറ്റര്‍ ഇപ്പുറമാണ് മൃതദേഹം കണ്ടത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തലപ്പാറ വലിയ പറമ്പ് കബര്‍സ്ഥാനില്‍ കബറടക്കും. പിതാവ്: മുഹമ്മദ് കോയ. മാതാവ്: ശരീഫ. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ആരിഫ, അഫീദ