ഗസയില്‍ 7,000 പോലിസുകാരെ വിന്യസിച്ച് ഹമാസ്

Update: 2025-10-11 19:02 GMT

ഗസ സിറ്റി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഗസയില്‍ 7,000 പോലിസുകാരെ വിന്യസിച്ച് ഹമാസ്. അഞ്ച് പ്രവിശ്യകളില്‍ പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു. ഗസയിലെ ക്രിമിനലുകളെയും ഇസ്രായേലുമായി സഹകരിച്ചവരെയും നേരിടണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ക്രിമിനല്‍ സായുധസംഘം ഹമാസ് കമാന്‍ഡര്‍ ഇമാദ് അഖ്വലിന്റെ മകന്‍ അടക്കം രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ആ ക്രിമിനല്‍ സംഘത്തെ ഹമാസ് പോരാളികള്‍ നേരിട്ടു. ഗസയെ കൊള്ളക്കാരുടെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കില്ലെന്ന് ഹമാസ് നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. മുജൈദ എന്ന ഗോത്രത്തിലെ ചിലര്‍ നേരത്തെ ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഖാന്‍ യൂനിസിലാണ് ആ സംഘം പ്രവര്‍ത്തിച്ചിരുന്നത്, അവരെ ഹമാസ് നേരിട്ട് നിഷ്‌ക്രിയരാക്കി. ഒറ്റുകാരെ കണ്ടെത്താനുള്ള ഹമാസിന്റെ റാദിയ എന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.