ഗസ സിറ്റി: ഫലസ്തീനിലെ ഗസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലി സൈന്യത്തിന്റെ ഗിഡിയന്‍ രഥം -2 ഓപ്പറേഷന് മറുപടിയായി 'മൂസയുടെ വടി' ഓപ്പറേഷന്‍ നടപ്പാക്കി തുടങ്ങിയെന്ന് ഹമാസ്.ഇസ്രായേല്‍ പ്രവര്‍ത്തനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഗസ നഗരത്തിലെ അല്‍-സെയ്തൂണ്‍ പരിസരത്തും ജബാലിയ പ്രദേശത്തും ഇസ്രായേല്‍ സൈന്യത്തെ ലക്ഷ്യമിട്ടാണ് ആദ്യ ആക്രമണങ്ങള്‍ നടന്നതെന്ന് അല്‍-ഖസ്സാമിലെ ഒരു മുതിര്‍ന്ന കമാന്‍ഡര്‍ പറഞ്ഞു.
അല്‍-സെയ്തൂണിലെ സലാഹുദ്ധീന്‍ പള്ളിക്ക് സമീപം യാസിന്‍ 105 റോക്കറ്റ് ഉപയോഗിച്ച് ഇസ്രായേലി ഡി-9 സൈനിക ബുള്‍ഡോസര്‍ തകര്‍ത്തെന്നും തെക്ക് ഹജ്ജ് ഫദലില്‍ ഇസ്രായേലി സൈനികരും വാഹനങ്ങളും ഒത്തുകൂടിയതിന് നേരെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
'മുജാഹിദീനുകളുടെ സന്നദ്ധത ശത്രു നേരിട്ട് കണ്ടിട്ടുണ്ട്, ഗസയില്‍ അവരെ കാത്തിരിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. ദാവീദിന്റെ കല്ലുകള്‍ ആദ്യ ഗിദിയന്‍ രഥത്തെ തകര്‍ത്തത് പോലെ, മൂസയുടെ വടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.' -അദ്ദേഹം പറഞ്ഞു.
ഫറോവയുടെ ആക്രമണത്തെ പ്രവാചകൻ മൂസ എന്ന മോശെ ദിവ്യ വടി ഉപയോഗിച്ച് പ്രതിരോധിച്ചതിനെയാണ് പ്രതീകാത്മകമായി ഹമാസ് ഓർമിപ്പിക്കുന്നത്.