എച്ച്-1ബി വിസാ ഫീസ് വർധന; ഇന്ത്യൻ ടെക്ക് പ്രതിഭകളെ ലക്ഷ്യമിട്ട് കാനഡ

Update: 2025-09-28 06:10 GMT
ലണ്ടൻ: അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച് 1ബി വിസയ്ക്ക് 100,000 ഡോളർ  ഫീസ് ചുമത്തിയതിന് പിന്നാലെ, പ്രതിഭകളെ സ്വന്തമാക്കാനുള്ള നീക്കവുമായി കാനഡ. കുടിയേറ്റ നയം പുതുക്കി വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധരെ ആകർഷിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സൂചന നൽകി.  പ്രത്യേകിച്ച് ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരെയാണ് കാനഡ ലക്ഷ്യമിടുന്നത്.

വാങ്കൂവർ, ടൊറന്റോ പോലുള്ള നഗരങ്ങളിൽ ഇതിനകം തന്നെ ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാർക്ക് ആയിരക്കണക്കിന് ജീവനക്കാരുള്ള ഓഫിസുകളുണ്ട്. വിസാ ചെലവ് ഒഴിവാക്കാൻ അവർക്ക് കാനഡയിലെ നിയമനം കൂടുതൽ വേഗത്തിലാക്കാമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.
2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ കാനഡയിൽ കുടിയേറിയ 32,000 ടെക് തൊഴിലാളികളിൽ പകുതിയോളം ഇന്ത്യക്കാരായിരുന്നു. 2024ൽ 87,000 ഇന്ത്യക്കാർ കാനഡ പൗരത്വം നേടി.
കാനഡ മാത്രമല്ല, ജർമ്മനിയുടെയും യുകെയുടെയും നേതൃത്വത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികൾ ഇതിനകം ആരംഭിച്ചു. "ഇന്ത്യൻ പ്രതിഭകൾ ജർമ്മൻ സമൂഹത്തിന് വലിയ സംഭാവനയാണ് നൽകുന്നത്," എന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ നേരിട്ട് ക്ഷണിക്കുകയും ചെയ്തു. യുകെയിൽ കയ്ർ സ്റ്റാമറുടെ "ഗ്ലോബൽ ടാലൻറ് ടാസ്ക് ഫോഴ്സ്" വിസാ തടസങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി മുന്നേറുകയാണ്.
യുഎസിന്റെ കനത്ത ഫീസ് വിദേശ തൊഴിലാളികളെ ആശങ്കപ്പെടുത്തുമ്പോൾ, മികച്ച ശമ്പളവും സ്ഥിരതാമസത്തിനുള്ള സാധ്യതകളും വാഗ്ദാനം ചെയ്ത് പുതിയ പ്രതിഭകളെ സ്വന്തമാക്കാനുള്ള ഒരു വലിയ തന്ത്രപരമായ അവസരമാണിതെന്ന് കാനഡ കരുതുന്നു.

Tags: